05 ഡിസംബർ 2012

പാറ്റ


രാവിലെ കൃത്യം 6 മണിക്ക് തന്നെ അയാള്‍ ഉറക്കമുണര്‍ന്നു. പുതിയ താമസസ്ഥലത്തിന്റെ പരിചയക്കുറവോ, ജോലിയിലെ തന്റെ ആദ്യദിനമായതിന്റെ ആ ഒരു ആവേശമോ, അല്ലെങ്കില്‍ ഇവ രണ്ടും ചേര്‍ന്നത് കൊണ്ടോ ആവാം അയാള്‍ ആ സമയത്ത് ഉണര്‍ന്നത്. മെല്ലെ കണ്ണു തുറന്ന് നോക്കിയപ്പോള്‍ കണ്ടത് കറങ്ങുന്ന ഫാന്‍ ആണ്. താന്‍ വീട്ടിലല്ല എന്ന് ക്രീം നിറത്തിലുള്ള ആ ഫാന്‍ അയാളെ ഓര്‍മ്മപ്പെടുത്തി. ചെറിയൊരു ശബ്‌ദത്തോടെ തന്റെ മുറിയില്‍ കറങ്ങിയിരുന്ന കറുത്ത ഫാനിനെ അയാള്‍ ഒരു നിമിഷം ഓര്‍ത്തു. പിന്നെ ദൈവത്തെയും.

ആദ്യ ദിവസം ഒരു കാരണവശാലും വൈകരുത് എന്ന നിര്‍ബന്ധമുണ്ടായിരുന്നത് കൊണ്ട് അധിക നേരം കട്ടിലില്‍ അയാള്‍ കിടന്നില്ല. മുറിയിലെ ഒരേയൊരു മേശയുടെ മുകളില്‍ വെച്ചിരുന്ന ബാഗില്‍ നിന്നും പ്രഭാത കൃത്യങ്ങള്‍ക്കാവശ്യമായ വസ്തുവകകളുമായി അയാള്‍ കുളിമുറിയില്‍ കയറി. തലേന്ന് വൈകുന്നേരം അടുത്തുള്ള ചെറിയ ടൌണില്‍ നിന്നും വാങ്ങിയ ചുവന്ന ബക്കറ്റും മഗ്ഗും അയാള്‍ക്ക് ഗുഡ് മോര്‍ണിങ്ങ് പറഞ്ഞു.

കുളി കഴിഞ്ഞ് ബക്കറ്റില്‍ ഉണ്ടായിരുന്ന വെള്ളത്തില്‍ തന്റെ തോര്‍ത്ത് മുക്കി പിഴിഞ്ഞ് അയാള്‍ ഉടുത്തു. എന്നിട്ട് ആ വെള്ളം കമഴ്ത്തിയതും, ബക്കറ്റിന്റെ അടിയില്‍ നിന്നും ശരവേഗത്തില്‍ ഒരു പാറ്റ അയാളുടെ കാലിലേക്ക് ഓടി കയറിയതും ഒരുനിമിഷം കഴിഞ്ഞു! പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ഞെട്ടിയ അയാള്‍ ഒരുവിധത്തില്‍ പാറ്റയെ തട്ടി മാറ്റി കുളിമുറിയുടെ പുറത്തെത്തി. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ഞെട്ടിയ പാറ്റ ഇനി ഒരു ആക്രമണം ഉണ്ടാവുന്നതിന് മുമ്പ് തന്റെ സുരക്ഷിത താവളമായ ബക്കറ്റിനടിയിലേക്ക് ഓടി കയറി. അതായിരുന്നു അവരുടെ ആദ്യത്തെ കണ്ടുമുട്ടല്‍!

ഓഫീസില്‍ പോകാന്‍ തയ്യാറായി കഴിഞ്ഞാണ് താന്‍ ഒരുപാട് നേരത്തെയാണല്ലോ എന്നയാള്‍ ഓര്‍ത്തത്. ഇനിയും ഒരു മണിക്കൂര്‍ കൂടെ കഴിഞ്ഞ് ഇറങ്ങിയാലും ഭക്ഷണം ഒക്കെ കഴിച്ച് കൃത്യസമയത്ത് ഓഫീസിലെത്താം. കുറച്ച് സമയം കൂടെ ഉറങ്ങാമായിരുന്നു എന്ന് അയാള്‍ നഷ്‌ടബോധത്തോടെ ഓര്‍ത്തു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ അയാള്‍ മുറിയില്‍ ചുമ്മാതെയിരുന്നു. കുളിമുറിയിലെ പാറ്റയെ പറ്റി അയാള്‍ ഓര്‍ത്തു. ഒരൊറ്റ ചവിട്ടിന് തീര്‍ക്കാനെ ഉള്ളൂ. അതിനെ കൊന്നു കളയണോ? വേണ്ട. ഭൂമിയില്‍ ഒരുറുമ്പിനെ വേദനിപ്പിച്ചാല്‍ പോലും മരണശേഷം കിട്ടിയേക്കാവുന്ന ശിക്ഷയെ കുറിച്ച് പണ്ടൊരു കഥ വായിച്ചതായി അയാള്‍ ഓര്‍ത്തു. അതില്‍ എത്രത്തോളം സത്യമുണ്ടെന്നറിയില്ല, എങ്കിലും എന്തിനു വെറുതെ ഒരു റിസ്‌ക്ക് എടുക്കണം?

മുറിയില്‍ ഇരുന്നിട്ട് പ്രയോജനമില്ലെന്ന് മനസിലായ അയാള്‍ പതിയെ പുറത്തിറങ്ങി. തന്റെ താമസസ്ഥലത്തിന് അടുത്തുള്ള ചായക്കടയില്‍ ചെന്ന അയാള്‍ അവിടെ കിടന്ന പത്രം വായിച്ച് സമയം കളഞ്ഞു. പിന്നെ ഭക്ഷണവും കഴിച്ച് കൃത്യമായി ഓഫീസില്‍ പോയി. വൈകുന്നേരം തിരിച്ചെത്തിയ ശേഷം ഒന്ന് മേലുകഴുകി അയാള്‍ വീണ്ടും കട്ടിലില്‍ വന്നിരുന്നു. വൈകിട്ട് പാറ്റയെ കണ്ടില്ലല്ലോ എന്നയാള്‍ വെറുതെ ഓര്‍ത്തു.പിന്നെ തന്റെ ആദ്യ ദിനത്തെ പറ്റിയും. അപ്പോഴാണ് അയാള്‍ക്ക് രസകരമായ ഒരു തോ‍ന്നല്‍ ഉണ്ടായത്. രാവിലെ കുളിമുറിയില്‍ പാറ്റ, ഓഫീസില്‍ പുതിയതായി താന്‍.. രണ്ട് പേരും പുതിയ ആളുകളുമായി ഇടപെട്ടു. തനിക്ക് തോന്നിയ ആദ്യത്തെ അമ്പരപ്പും അത്ഭുതവും തന്നെ കണ്ടപ്പോള്‍ പാറ്റയ്‌ക്കും തോന്നിയിരിക്കുമെന്നയാള്‍ വെറുതെ വിചാരിച്ചു. അങ്ങനെ ഓരോന്ന് ആലോചിച്ച് അയാള്‍ ഉറങ്ങി.

ദിവസങ്ങള്‍ കടന്ന് പോയി. ഇതിനിടയില്‍ പുതിയ സ്ഥലത്തിനും സാഹചര്യങ്ങള്‍ക്കും അനുസൃതമായ ഒരു ദിനചര്യ അയാള്‍ ഉണ്ടാക്കിയെടുത്തു. കുളിക്ക് ശേഷം ബക്കറ്റ് കമഴ്ത്തുമ്പോള്‍ അയാള്‍ കൂടുതല്‍ ശ്രദ്ധാലുവായി. ബക്കറ്റ് ഒരല്‍‌പം ഉയര്‍ത്തി പാറ്റയ്‌ക്ക് ഓടി മാറിയിരിക്കാന്‍ അവസരം കൊടുത്ത ശേഷമാണ് ഇപ്പോള്‍ അയാള്‍ വെള്ളം കളയുന്നത്. ആദ്യത്തെ പരിചയക്കുറവിന് ശേഷം പുതിയ ആള്‍ അപകടകാരിയല്ലെന്ന് മനസിലാക്കിയ പാറ്റ തന്റെ വീടായ കുളിമുറിയില്‍ അങ്ങിങ്ങ് ഓടി നടന്നു. അപരിചിതന് ആവശ്യത്തിനുള്ള സ്വകാര്യത നല്‍കിയ പാറ്റ അയാള്‍ കുളിക്കുമ്പോള്‍ ബക്കറ്റിനടിയില്‍ വിശ്രമിച്ചു.

തന്റെ ഓഫീസ് ജീവിതത്തിലും ആദ്യത്തെ അമ്പരപ്പും പകപ്പും മറികടന്ന അയാള്‍ മെല്ലെ മെല്ലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ തുടങ്ങി. സ്വതവേ അല്‍‌പം പതുങ്ങിയ സ്വഭാവക്കാരനാകയാല്‍ സുഹൃത്തുക്കളെ നേടിയെടുക്കാന്‍ അയാള്‍ വിഷമിച്ചു. ക്രമേണ തന്റെ ജോലിയിലും അയാള്‍ പരിചയം നേടിയെടുത്തു. മറ്റ് ജീവനക്കാര്‍ പരദൂഷണം പറയുമ്പോള്‍ അയാള്‍ തന്റെ ജോലിത്തിരക്കിനിടയില്‍ വിശ്രമിച്ചു.

ദിവസങ്ങള്‍ മാസങ്ങളായി. പാറ്റ തന്റെ സാന്നിധ്യത്തിലും ഇപ്പോള്‍ പുറത്തിറങ്ങി നടക്കുന്നുണ്ടല്ലോ എന്നയാള്‍ ഓര്‍ത്തു. ഒന്ന് രണ്ട് തവണ ചുമ്മാ ഓടി വന്ന് കാലില്‍ കയറാനും ശ്രമം നടത്തി. അപ്പോഴൊക്കെ ശക്തിയായി കാലിട്ടടിച്ചും, ചാടി മാറിയുമൊക്കെ അയാള്‍ അതില്‍ നിന്നും രക്ഷ നേടി. താന്‍ സൌഹൃദം സ്ഥാപിക്കാന്‍ ചെല്ലുമ്പോള്‍ എന്തിനാണ് അപരിചിതന്‍ ഒരു ഭ്രാന്തനെ പോലെ പെരുമാറുന്നത് എന്ന് പാറ്റ ഓര്‍ത്തു. സ്വതവേ അന്തര്‍മുഖനായ അയാള്‍ക്ക് ഓഫീസില്‍ ജാടയും തലക്കനവും ഉള്ള ഒരു മുരടന്‍ എന്ന പേര് ലഭിച്ചു. അതിനാല്‍ തന്നെ, അയാള്‍ സൌഹൃദം സ്ഥാ‍പിക്കാന്‍ പലരേയും സമീപിച്ചെങ്കിലും ഒരതിര് വിട്ട് ആരും അയാള്‍ക്കൊപ്പം കൂടിയില്ല. തന്നെ പറ്റി ആളുകള്‍ എന്ത് പറയുന്നു എന്നറിയാത്ത അയാള്‍, എന്ത് കൊണ്ട് ഈ ഓഫീസില്‍ ഉള്ള എല്ലാവരും ഇങ്ങനെ പെരുമാറുന്നു എന്ന് ഓര്‍ത്തു.

അങ്ങനെയിരിക്കെ ഒരു ദിവസം, അയാള്‍ കുളിമുറിയില്‍ ഞെട്ടിക്കുന്ന ഒരു കാഴ്‌ച കാണാനിടയായി. പതിവ് പോലെ കുളി കഴിഞ്ഞ് ബക്കറ്റ് കമഴ്ത്താന്‍ ശ്രമിക്കുമ്പോഴാണ് പാറ്റ അതിനടിയില്‍ ഇല്ല എന്നയാള്‍ മനസിലാക്കിയത്. കുളിമുറിയില്‍ പരതിയപ്പോള്‍ ഒരു മൂലയ്‌ക്ക് അയാള്‍ പാറ്റയെ കണ്ട്. അതവിടെ മലര്‍ന്ന് കിടന്ന് കൈകാലിട്ടടിക്കുകയായിരുന്നു. വേദനയോടെ അയാള്‍ കുറച്ച് നേരം അത് കണ്ടു നിന്നു. പാറ്റയുടെ ആ അവസ്ഥയില്‍ താന്‍ എന്തിന് ദുഃഖിക്കുന്നു എന്ന് അയാള്‍ അപ്പോള്‍ ആലോചിച്ചതേയില്ല. എന്നാല്‍ താന്‍ ഓഫീസിലേക്ക് വൈകും എന്ന് പെട്ടെന്നോര്‍ത്ത അയാള്‍ പാറ്റയെ അവിടെ ഉപേക്ഷിച്ച് വേഗം പോകാന്‍ തയ്യാറായി.

പുതിയ കമ്പനിയിലെ ഏറ്റവും നശിച്ച ദിവസത്തിലേക്കാണ് താന്‍ പോകുന്നതെന്ന് അയാള്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ ഓഫീസില്‍ ചെന്നപ്പോള്‍ തന്നെ സംഗതി അയാള്‍ക്ക് മനസിലായി. രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ചെയ്‌ത ഒരു കാര്യം ഒരു വലിയ തെറ്റില്‍ കലാശിച്ചതായി അയാള്‍ മനസിലാക്കി. അന്ന് ഒരു പുതുമുഖം ആയിരുന്നു അയാള്‍. ആ ജോലിയില്‍ അന്ന് സഹായിച്ച മറ്റ് ചിലര്‍ അയാളെ കണ്ട ഭാ‍വം കാണിച്ചില്ല. മാനേജര്‍ കുറെ വഴക്ക് പറഞ്ഞ് വേഗം എല്ലാം ശരിയാ‍ക്കാന്‍ ആവശ്യപ്പെട്ടു. അതിന്റെ ഭാഗമായി അയാള്‍ അന്ന് മുഴുവനും അതിന്റെ പിന്നാലെ തന്നെ ആയിരുന്നു.

രണ്ട് മൂന്ന് ദിവസത്തേക്ക് അയാള്‍ക്ക് ഭാരിച്ച ജോലികളായിരുന്നു. കഴിഞ്ഞ ദിവസം വന്ന തെറ്റ് തിരുത്താന്‍ കുറേ നേരം പോയി. ആ സമയത്ത് പതിവ് ജോലികളില്‍ ചിലത് നടന്നില്ല. അങ്ങനെയൊരു ആപത്ഘട്ടത്തില്‍ അയാളെ സഹായിക്കാന്‍ ആരും വന്നതുമില്ല. ഒടുവില്‍ എങ്ങനെയൊക്കെയോ അയാള്‍ അതൊക്കെ ശരിയാക്കിയെടുത്തു. അന്ന് വൈകുന്നേരം അയാള്‍ ആശ്വാസത്തോടെ തന്റെ മുറിയിലെത്തി മേലുകഴുകാന്‍ കയറിയപ്പോള്‍ പാറ്റ അയാളെ നോക്കി പുഞ്ചിരിച്ചു. അന്ന് മലര്‍ന്ന് കിടന്ന് കാലിട്ടടിച്ച ശേഷം അപ്പോഴായിരുന്നു അയാള്‍ പാറ്റയെ പിന്നീട് കണ്ടത്. പാറ്റ‌യ്‌ക്ക് കുഴപ്പമൊന്നും പറ്റിയില്ല എന്ന് കണ്ടതോടെ അയാള്‍ക്കും സന്തോഷമായി. അയാള്‍ പാറ്റയെ നോക്കി ചിരിച്ചു.

അന്ന് ഉറങ്ങാന്‍ കിടന്നപ്പോള്‍ അയാള്‍ പാറ്റയെ കുറിച്ചോര്‍ത്തു. തനിക്കൊരു ആപത്ത് വന്നപ്പോള്‍ പാറ്റയെ കണ്ടില്ലല്ലോ. എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നപ്പോള്‍ പാറ്റ വരികയും ചെയ്‌തു. കഴിഞ്ഞ ദിവസങ്ങളിലൊന്നും കുളിക്കുമ്പോള്‍ താന്‍ പാറ്റയെ ഓര്‍ത്തിരുന്നില്ല എന്നയാള്‍ ഓര്‍ത്തു. പാറ്റ തന്റെ ഭാഗ്യചിഹ്നമാണോ എന്നയാള്‍ സംശയിച്ചു. മലര്‍ന്ന് കിടന്ന് കൈകാലിട്ടടിച്ച പാറ്റയെ കണ്ടതാണല്ലോ തന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം.. പാറ്റ സന്തുഷ്‌ടനാണെങ്കില്‍ തനിക്ക് ജോലിയില്‍ യാതൊരു പ്രശ്‌നവും ഉണ്ടാകില്ല എന്നയാള്‍ വിശ്വസിച്ചു. അപ്പോള്‍ ഇനി മുതല്‍ പാറ്റയ്‌ക്ക്  അപകടം വരാന്‍ ഒരവസരവും ഉണ്ടാകരുതെന്ന് അയാള്‍ മനസില്‍ കരുതി. അഥവാ പാറ്റ അപകടത്തില്‍ പെട്ടാല്‍ സഹായിക്കേണ്ടത് തന്റെ കടമയാണെന്ന് അയാള്‍ തീരുമാനിച്ചു. സ്‌നേഹിതരില്ലാത്ത തനിക്ക് ഈ നഗരത്തില്‍ ദൈവമായിട്ട് കൊണ്ട് തന്ന സുഹൃത്താണ് പാറ്റ എന്നയാള്‍ സ്വയം ബോധ്യപ്പെടുത്തി.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഓഫീസില്‍ പുതിയതായി ഒരു പെണ്‍കുട്ടി ജോലിക്ക് വന്നു. അവള്‍ എല്ലാവരോടും എന്ന പോലെ അയാളോടും വളരെ നന്നായി പെരുമാറി. അയാളുടെ സ്വഭാവം അറിയാതിരുന്നതിനാലാവാം, അവള്‍ അയാളുമായി സൌഹൃദത്തിന് തയ്യാറായി. താമസിയാതെ അവര്‍ നല്ല സുഹൃത്തുക്കളുമായി. പുതിയ സുഹൃത്തിലൂടെ അയാളെ ഓഫീസിലെ ബാക്കിയുള്ളവരും തിരിച്ചറിയാന്‍ തുടങ്ങി. തങ്ങള്‍ വിചാരിച്ച പോലെ ഒരു ജാടയല്ല അയാളെന്ന് മറ്റ് സഹപ്രവര്‍ത്തകരും മനസിലാക്കി. അതോടെ അയാളുടെ ഓഫീസ് ജീവിതം പതിവിലും രസകരമായി മാ‍റി. എന്നും മുറിയില്‍ വന്ന ശേഷം അയാള്‍ കുളിമുറിയില്‍ എത്തി പാറ്റയെ തിരക്കും. കുളിക്കുന്നതിനിടയിലും മറ്റും പാറ്റയോട് വിശേഷങ്ങള്‍ പറയും. അയാള്‍ ഇല്ലാത്ത സമയം പല സ്ഥലങ്ങള്‍ ചുറ്റിയടിച്ച പാറ്റ ചില സുഹൃത്തുക്കളെ ഒക്കെ കണ്ടെത്തി. ഓരോ ദിവസത്തെ വിശേഷങ്ങള്‍ പാറ്റയും അയാളോട് പറയാന്‍ ആഗ്രഹിച്ചു. എന്നാല്‍  തന്റെ സുഹൃത്ത് താന്‍ പറയുന്നതൊന്നും ശ്രദ്ധിക്കാതെ തനിക്ക് മനസിലാവാത്ത ഏതോ ഭാഷയില്‍ എന്തൊക്കെയോ പറയുന്നത് പാറ്റയെ ഒരല്‍‌പം വിഷമിപ്പിച്ചു.

ദിവസങ്ങള്‍ വീണ്ടും കടന്ന് പോയി. അയാള്‍ അന്ന് മുറിയിലെത്തി. വളരെ സന്തുഷ്‌ടനായിരുന്നു അയാള്‍. ഇന്ന് അവള്‍ തന്നെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് പറഞ്ഞു. അങ്ങനെ കുറച്ച് നാളുകളുടെ പ്രണയ ജീവിതം പുതിയൊരു വഴിത്തിരിവിലേക്ക്. അയാള്‍ അതും പാറ്റയോട് പറഞ്ഞു. പക്ഷേ പാറ്റയ്‌ക്ക് ആ വാര്‍ത്ത കേട്ട് പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ല എന്നയാള്‍ക്ക് തോന്നി. അത് പതിവ് പോലെ അയാളെ നോക്കി കുറച്ച് മാറി ഇരുന്നു. താന്‍ പോകുന്ന കാര്യം പറയുമ്പോള്‍ തന്റെ സുഹൃത്ത് എന്തിനാണ് ഇത്ര സന്തോഷിക്കുന്നത് എന്നായിരുന്നു പാറ്റയുടെ മനസില്‍. പുതിയ സുഹൃത്തുക്കള്‍ തന്നെ അവരുടെ കൂടെ താമസിക്കാന്‍ വിളിച്ചതും, ഈ കുളിമുറിയിലെ ജീവിതത്തെക്കാള്‍ നല്ലത് അവരുടെ കൂടെ, കുറച്ച് കൂടി വിശാലമായ ലോകത്ത് ജീവിക്കുന്നതാണെന്ന് തനിക്ക് തോന്നുന്നതെന്നും പാറ്റ പറഞ്ഞു. താന്‍ പോകുന്നതില്‍ വിഷമിക്കരുതെന്നും, വേറെ വഴിയില്ലാത്തത് കൊണ്ടാണ് പോകുന്നതെന്നും, അധികനാള്‍ ഇനി താന്‍ കുളിമുറിയില്‍ ഉണ്ടാവില്ലെന്നും പാറ്റ അയാളോട് പറഞ്ഞു.

അയാളുടെയും അവളുടെയും കല്ല്യാ‍ണനിശ്ചയദിവസം, പാറ്റ തന്റെ സുഹൃത്തുക്കളോടൊപ്പം മറ്റൊരിടത്തേക്ക് താമസം മാറി.  ക്രമേണ അയാള്‍ പാറ്റയെ മറന്നു. പാറ്റ അയാളെയും. ഇരുവരും തങ്ങളുടെ ലോകത്തിലെ തിരക്കുകകളില്‍ മുഴുകി. ഒരുമിച്ച് ജോലി ചെയ്യുന്നവര്‍ തമ്മിലുള്ള വിവാഹത്തിന്റെ ചമ്മല്‍ മാറ്റാന്‍ അതിനോടകം അയാള്‍ മറ്റൊരു ജോലിയില്‍ കയറിയിരുന്നു. അവളുമായി ഒരുമിച്ച് താമസിക്കാന്‍ അയാള്‍ മറ്റൊരു വീടും കണ്ടെത്തി. കല്യാണം ഇങ്ങടുത്തു. അതിന് വേണ്ടിയുള്ള അവധിക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുമ്പുള്ള ദിവസം രാവിലെ അയാള്‍ ഓഫീസിലേക്ക് നടക്കാന്‍ തുടങ്ങി. ഇടയ്‌ക്ക് തന്റെ പ്രിയതമയുടെ ഫോണ്‍ വന്നപ്പോള്‍ അവളുമായി സംസാരിച്ചുകൊണ്ടായി അയാളുടെ നടത്തം. അവളുമായി സംസാരിച്ച് നടന്നത് കൊണ്ടാവാം റോഡിലൂടെ തന്റെ നേരെ വന്നു കൊണ്ടിരിക്കുന്ന ടാങ്കര്‍ ലോറി അയാള്‍ ശ്രദ്ധിക്കാതെ ഇരുന്നത്.

ഇതേ സമയം, തലേന്ന് രാത്രി തന്റെ പുതിയ വാസസ്ഥലമായ സൂപ്പര്‍മാര്‍ക്കറ്റില്‍ രാത്രി നേരം ഏതോ ഒരു ജീവനക്കാരന്റെ വാക്ക്വം ക്ലീനറില്‍ അറിയാതെ പെട്ടുപോയ പാറ്റയെ പറ്റി ഓര്‍ത്ത് വിഷമിക്കുകയായിരുന്നു അതിന്റെ സുഹൃത്തുക്കള്‍..

*** *** ***

കല്യാണത്തിന് ശേഷം ഒരു ദിവസം തന്റെ ബാച്ചിലര്‍ ജീവിതത്തെ പറ്റി ഭാര്യയുമായി സംസാരിച്ചിരുന്ന സമയത്താണ് പാറ്റയെ പറ്റി അയാള്‍ ഓര്‍ത്തത്. ഭാര്യയോട് പാറ്റയുമായുള്ള തന്റെ ബന്ധത്തെ പറ്റി അയാള്‍ വിവരിച്ചു. രസമുള്ള ഒരു കഥ കേള്‍ക്കുന്നത് പോലെ അവള്‍ അത് കേട്ടു കൊണ്ടിരുന്നു. എന്നിട്ടാ പാറ്റയിപ്പോള്‍ എവിടെ എന്ന അവളുടെ ചോദ്യത്തിന് എവിടെയോ ജീവനോടെ ഉണ്ടെന്ന് ഉറപ്പാണെന്ന് അയാള്‍ മറുപടി പറഞ്ഞു. കുറച്ച് നാളുകള്‍ക്ക് മുമ്പ് താന്‍ തലനാരിഴയ്‌ക്ക് രക്ഷപെട്ട ഒരു വാഹനാപകടമായിരുന്നു അപ്പോള്‍ അയാളുടെ മനസില്‍. ഈ സമയം പാറ്റ, അതിസാഹസികമായി താന്‍ എങ്ങനെ ഒരു വാക്ക്വം ക്ലീനറില്‍ നിന്ന് രക്ഷപ്പെട്ടു എന്ന് തന്റെ സുഹൃത്തുക്കള്‍ക്ക് വിവരിക്കുകയായിരുന്നു..

22 സെപ്റ്റംബർ 2012

റോമിങ്ങ്



ഒരു മൊബൈല്‍ ഫോണ്‍.. ആപ്പിള്‍ അല്ല, സാംസങ്ങ് അല്ല, ആന്‍ഡ്രോയിഡ് ഇല്ല, നോക്കിയയും അല്ല.. മാര്‍ക്കറ്റില്‍ പുതിയതായി ഇറക്കാന്‍ പോകുന്ന ഒരു ഫോണ്‍. ഒരു പുതിയ ബ്രാന്‍‌ഡ്. ഈ ഫോണിനെ പറ്റി പറയാന്‍ നൂറ് നാവായിരുന്നു ബോസിന്. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, It's the product that's gonna revolutionize the smart phones. എന്തോ ഹൈ ടെക്ക് സംവിധാനം ഉള്ള അപാരമായ പ്രൊസസിങ്ങ് കപാസിറ്റി ഉള്ള ഒരു ഇടിവെട്ട് സാധനം. മള്‍ട്ടി ടാസ്‌കിങ്ങില്‍ ഈ ഫോണിനെ വെല്ലാന്‍ ഇനിയും വേര്‍ഷനുകള്‍ പലത് മാറേണ്ടി വരും ഇന്നുള്ള ഫോണുകള്‍ക്ക്. വര്‍ഷങ്ങളുടെ റിസെര്‍ച്ചിന് ശേഷം കമ്പനി കണ്ടെത്തിയ, അവരുടെ മാര്‍ക്കറ്റ് എന്‍‌ട്രി ആകുന്ന ഫോണ്‍. ഇതാണ് എന്റെ ഏറ്റവും പുതിയ ക്ലയന്റ്.

ഞാന്‍ ജോലി ചെയ്യുന്നത് ഒരു ബ്രാന്‍‌ഡിങ്ങ് സ്ഥാപനത്തിലാണ്. പുതിയതായി വരുന്ന പല കമ്പനികളും ഞങ്ങളെ സമീപിക്കാറുണ്ട്. കാരണം, ഇപ്പോഴുള്ള മാര്‍ക്കറ്റിലേക്ക് അവര്‍ കയറുമ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു സൈലന്റ് എന്‍‌ട്രി അല്ല വേണ്ടത്. ലോകം കിടുങ്ങണം. പതിയെ വരുന്നവരുടെ കാലമൊക്കെ കഴിഞ്ഞു. ഞങ്ങള്‍, അവര്‍ വില്‍‌ക്കാന്‍ ഉദ്ദേശിക്കുന്ന വസ്തു, അതിന്റെ ഗുണഗണങ്ങള്‍, ദോഷങ്ങള്‍, “ശത്രുക്കള്‍”, “മിത്രങ്ങള്‍” തുടങ്ങിയവയൊക്കെ പഠിച്ച് അവര്‍ക്ക് നല്ലൊരു എന്‍‌ട്രീ നല്‍കുന്നു. ആ ജോലിയുടെ ഭാഗമായി അവരുടെ പുതിയ ഫോണിന് ചേരുന്നൊരു ക്യാപ്‌ഷന്‍ ഒരുക്കുകയാണ് എന്റെ ദൌത്യം.

പാന്‍‌ട്രിയില്‍ നിന്നും ഒരു കപ്പ് ചായയുമെടുത്ത് ഞാന്‍ എന്റെ സീറ്റില്‍ വന്നിരുന്നു. മനസില്‍ പല പദങ്ങള്‍ ഓടി നടന്നു - മൊബൈല്‍ ഫോണ്‍, മള്‍ട്ടി ടാസ്‌കിങ്ങ്, റെവല്യൂഷനറി - എന്ത് റെവല്യൂഷനറി, എന്ത് ഡെമോക്രസി എന്ന് ചോദിക്കുകയാണ് സുഹൃത്തുക്കളേ.. സന്ദേശം സിനിമയിലെ മാമുക്കോയയുടെ ഡയലോഗ്  ഓര്‍മ്മയിലേക്ക് കയറി വന്നു. സത്യന്‍-ശ്രീനി ടീമിന്റെ ഒരുഗ്രന്‍ പടമായിരുന്നു. ഇപ്പോഴും കാലികപ്രസക്തിയുള്ള ഒരു സിനിമ. ആ സിനിമയെടുത്ത സത്യന്‍ ഇപ്പോള്‍ സ്വന്തമായി സ്‌ക്രിപ്റ്റ് എഴുതി നാട്ടുകാരെ ഉപദേശിക്കുന്നു. ശ്രീനിവാസനോ, സരോജ് കുമാര്‍ എന്നൊക്കെ പറഞ്ഞ് ബോറന്‍ പടങ്ങള്‍ ഇറക്കുന്നു. മോഹന്‍ലാലിനെ കളിയാക്കാന്‍ വേണ്ടി എടുത്ത സിനിമ. മോഹന്‍ലാലിന് അത് വേണം. ഇത്രേം കഴിവും ആരാധകരും ഒക്കെയുള്ള ഒരു നടന്‍ ചെയ്യേണ്ട വേഷങ്ങളാണോ പുള്ളി ചെയ്യുന്നത്? ശരിക്കും പുള്ളി ടാക്‍സ് വെട്ടിച്ചോ? പുള്ളീടെ വീട്ടില്‍ നിന്ന് പിടിച്ച ആനക്കൊമ്പ് ഒറിജിനല്‍ തന്നെയാണോ? ആര്‍ക്കറിയാം..

ഇനി അഥവാ അത് ഒറിജിനല്‍ ആണെങ്കില്‍.. ഹൊ ദുഷ്‌ടന്‍! ഒരു പാവം ആനയെ.. ഒരു കണക്കിന് പറഞ്ഞാല്‍ ജീവനോടെ നിര്‍ത്തി കൊല്ലാതെ കൊല്ലുന്നതിലും നല്ലത് കൊമ്പിന് വേണ്ടിയാണേലും അതിനെ പെട്ടെന്ന് കൊല്ലുന്നതാ. അമ്പലത്തില്‍ പറയ്‌ക്കും എഴുന്നള്ളിപ്പിനും, പിന്നെ തടി പിടിക്കാനും ഒക്കെ ആനകളെ അല്ലേ ഉപയോഗിക്കുന്നത്? പിന്നെ നമ്മുടെ സൌകര്യം നോക്കി അതിന്റെ കാലേല്‍ മൊത്തം ചങ്ങലയും ഇടും. കാല്‍ കെട്ടി വെച്ച് നടക്കുന്നത് ആലോചിക്കാന്‍ വയ്യ. അപ്പോളാണ് കാലും കെട്ടി അതും പോരാഞ്ഞ് തടി പിടിക്കാനും നോക്കണം.

വീട്ടില്‍ തടി ഇറക്കാന്‍ സമയമായി. ആ എഞ്ജിനീയര്‍ ചങ്ങാതിയെ ഒന്ന് കാണണം. അങ്ങേര് പറഞ്ഞ എസ്റ്റിമേറ്റിലൊന്നും വീട് പണി തീരുമെന്ന് തോന്നുന്നില്ല. സാധനങ്ങള്‍ക്ക് ഒക്കെ ഇപ്പോള്‍ എന്താ വില. ഇനി ഡീ‍സല്‍ വില കൂട്ടിയത് കാരണം ലോറിക്കാര് ചാര്‍ജ്ജ് കൂട്ടും.മിക്കവാറും വീട് പണി തീരുമ്പോഴേക്കും ഞാന്‍ പാപ്പരാവുമെന്നാ തോന്നുന്നത്. ഫ്രണ്ട് ഡോറിനെ പറ്റി ശ്രീമതി ഒരഭിപ്രായം പറഞ്ഞിട്ടുണ്ട്. തടി കൊണ്ട് വന്നിട്ട് ആശാരിയെ കാണിച്ചിട്ട് വേണം സംഗതി ശരിയാകുമോ എന്ന് നോക്കാന്‍. അവളുടെ ആഗ്രഹമല്ലേ..

അവളുടെ ഏതാഗ്രഹമാണ് ഞാന്‍ സാധിക്കാത്തത്? അത്ര നല്ലൊരു ഭാര്യയല്ലേ അവള്‍. കല്ല്യാണം കഴിഞ്ഞ് മൂന്നാം നാള്‍ ജോലി പോയതായിരുന്നു, റിസിഷന്‍ ആയിരുന്നു കാരണം. ഹണിമൂണിന് പോകേണ്ട ഞാന്‍ ജോലി തെണ്ടാനാണ് ഇറങ്ങിയത്. അന്ന് നീ തന്ന ധൈര്യമാണ് എനിക്ക് വീണ്ടും മുന്നോട്ട് പോകാനും ഇപ്പോള്‍ ദേ, ഇത് പോലെയൊക്കെ ജോലി ചെയ്യാനും അവസരം ഒരുക്കിയത്.

റിസിഷന്‍ ഒരു ഭയങ്കരന്‍ സംഭവമായിരുന്നു. പക്ഷെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ നന്നായി എന്ന് തോന്നുന്നു. എനിക്കിഷ്‌ടമില്ലാത്ത സോഫ്റ്റ്വെയര്‍ മേഖലയിലെ ജോലി പോകാന്‍ കാരണം റിസിഷന്‍ ആണല്ലോ.. ഒരു ലക്ഷ്യബോധമില്ലാതെ പഠിച്ച് പഠിച്ച് ഒടുവിലെത്തിയതാണ് സോഫ്റ്റ്വെയര്‍ എഞ്ജിനീയര്‍ എന്ന പദവിയിലേക്ക്. എനിക്ക് വല്യ താല്പര്യമില്ലാഞ്ഞിട്ടും എന്തിന് ഞാന്‍ ആ ജോലി തിരഞ്ഞെടുത്തു എന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒരു അത്ഭുതം.

ഒരര്‍ത്ഥത്തില്‍ ഞാന്‍ മാത്രമല്ല, എനിക്കൊപ്പമുണ്ടായിരുന്ന പലരും അവരുടെ ഇഷ്‌ട മേഖലയിലല്ല ജോലി ചെയ്യുന്നത്. You should do the work you really like. Then you will no longer be working. ഇങ്ങനെയാരോ പറഞ്ഞിട്ടുണ്ട്. ആരാണെന്നറിയില്ല, പക്ഷെ അതൊരു വലിയ സത്യം തന്നെയാണ്. എഞ്ജിനീയറിങ്ങ് പഠിച്ചിട്ട് ബാങ്കില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ ഉണ്ട് എനിക്ക്. എന്തിനാണോ അവര്‍ ആ ജോലിക്ക് പോകുന്നത്? ആ ജോലി അവര്‍ ഇഷ്‌ടപ്പെടുന്നുണ്ടാവുമോ? അറിയില്ല. ഒരുപക്ഷെ നല്ല ശമ്പളമുള്ള ജോലിക്ക് വേണ്ടി ഇഷ്‌ടമുള്ളത് ചെയ്യാതിരിക്കുമായിരിക്കും. എന്ത് സന്തോഷമാണോ അത് കൊണ്ട് കിട്ടുന്നത്? ഈ കാശൊക്കെ കൊണ്ട് എന്ത് ചെയ്യാന്‍? ആദ്യം ആവശ്യങ്ങള്‍ നടത്തും. പിന്നെ പിന്നെ ആവശ്യങ്ങള്‍ സൃഷ്‌ടിക്കും.

ഞാന്‍ തന്നെ, ആദ്യം വീട്ടില്‍ ഒരു ഡെസ്‌ക്‍ടോപ്പ് ഉണ്ടായിരുന്നു. അതിന് ഒരു കുഴപ്പവും ഇല്ലെങ്കിലും ഒരു പുതിയ ലാപ്‌ടോപ് വാങ്ങി. ഒരിടത്ത് മാത്രം ഇരുന്ന് കമ്പ്യൂട്ടര്‍ നോക്കണ്ട എന്ന് കരുതി. യാത്രകളില്‍ ഉപകരിക്കും എന്ന് സ്വയം പറഞ്ഞു. എന്നാല്‍ ഏത് യാത്രയില്‍ ഞാന്‍ ലാപ്‌ടോപ് കൂടെ കൊണ്ട് പോയി? എനിക്കറിയില്ല. ആദ്യകാലങ്ങളില്‍ ഒന്ന് രണ്ട് തവണ കൊണ്ട് പോയിട്ടുണ്ട്. പക്ഷെ പിന്നെ അതൊരു ഭാരമായി തോന്നിയപ്പോള്‍ ലാപ്‌ടോപ് യാത്രകളില്‍ കൂടെ വരാതായി. പിന്നെ ഒരു ഐ-പാഡ് വാങ്ങി.കനം കുറവ്, കൊണ്ട് നടക്കാന്‍ സൌകര്യം - അങ്ങനെ വീണ്ടും മനസിന് ഒരോരോ കാരണങ്ങള്‍ പറഞ്ഞ് കൊടുത്തു.എന്നിട്ടോ? ഇപ്പോള്‍ ഐ-പാഡും വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന വസ്തുവായി മാറി.

പുതിയ ഫോണ്‍ ഒരെണ്ണം വാങ്ങണമെന്നുണ്ട്. പുതിയ സ്‌മാര്‍ട്ട് ഫോണില്‍ ഏതാണ് നല്ലതെന്ന് അന്വേഷണം നടത്തുന്നു. അത് പറഞ്ഞപ്പോഴാ.. എന്റെ പുതിയ പ്രൊഡക്റ്റ് ഒരു സ്‌മാര്‍ട്ട് ഫോണ്‍ ആണല്ലോ.. ഇതിന്റെ അവസാനം അറിയാം ഈ ഫോണ്‍ വാങ്ങണോ വേണ്ടയോ എന്ന്.

ഫോണിന്റെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്. ക്യാപ്‌ഷന്‍ ഉച്ചയ്‌ക്ക് മുമ്പ് കൊടുക്കണമെന്ന് പറഞ്ഞിരുന്നു ബോസ്. ഞാന്‍ ഓരോ ചിന്തയുമായി കാടു കയറി പോയി.. മൈന്‍ഡ് ജസ്റ്റ് റോംസ് എറൌണ്ട്. ഒരൊറ്റ നിമിഷത്തില്‍ എത്ര ചിന്തകളാണ്.. അത് കൊള്ളാമല്ലോ.. ഒരു മനസ്, ഒരുപാട് ചിന്തകള്‍.. ഒരു ഫോണ്‍.. ഒരുപാട് ജോലികള്‍.. മള്‍ട്ടിടാസ്‌കിങ്ങ്.. അതാണ് അവരുടെ ഹൈലൈറ്റ്. അപ്പോള്‍ ഈ ക്യാപ്‌ഷന്‍ കൊള്ളാമെന്ന് തോന്നുന്നു.. ഒരു മനസ്, ഒരുപാട് ചിന്തകള്‍..

One Mind.. A Million Thoughts..

കിട്ടിയ ക്യാപ്‌ഷനുമായി ഞാന്‍ ഡിസൈനറുടെ മുറിയിലേക്ക് നടന്നു...

08 ജൂലൈ 2012

പ്രഫഷനല്‍



രാവിലത്തെ കുളി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ കണ്ണ് നേരെ പോയത് ക്ലോക്കിലേക്കാണ്. സമയം 8 മണി കഴിഞ്ഞ് 17 മിനിറ്റുകള്‍. ഓ.. താമസിച്ചു. ഞാന്‍ മനസില്‍ ഓര്‍ത്തു. രാവിലത്തെ പതിവ് നടത്തവും അതിനു ശേഷമുള്ള പത്രം വായനയും ഒക്കെ കഴിഞ്ഞ് കുളിച്ചിറങ്ങിയപ്പോള്‍ ഈ നേരമായി. ഇന്ന് ഞായറാഴ്‌ച ആയത് കൊണ്ട് എല്ലാം ഇത്തിരി പതുക്കെയായിരുന്നു എന്ന് വേഷം മാറുമ്പോള്‍ ഞാന്‍ ഓര്‍ത്തു.

“അച്‌ഛാ..” താഴത്തെ മുറിയില്‍ നിന്നും മകളുടെ വിളി.

“എന്താ മോളേ?” തല ചീവുന്നതിനിടയില്‍ ഞാന്‍ വിളിച്ചു ചോദിച്ചു.

“അച്‌ഛന്റെ ഫോണില്‍ ഏതോ ഒരു മോഹന്‍ കുമാര്‍ വിളിച്ചാരുന്നു..” അവള്‍ ഫോണുമായി എന്റെയടുത്തെത്തി പറഞ്ഞു.

“ഭഗവാനേ.. അങ്ങേര് നേരത്തെ വിളിച്ചല്ലോ..” അവളുടെ കൈയ്യില്‍ നിന്നും ഫോണും തട്ടിയെടുത്ത് ഞാന്‍ വേഗം പടികളിറങ്ങി. നേരെ ചെന്ന് സ്‌കൂട്ടറിന്റെ താക്കോല്‍ എടുത്ത് ഇറങ്ങി, അതിന്റെയൊപ്പം ഭാര്യയോട് വിളിച്ച് പറഞ്ഞു - “എടോ.. ഞാനിറങ്ങുവാ..”

കഴിച്ചിട്ട് പോ എന്ന് അവള്‍ അടുക്കളയില്‍ നിന്ന് പറഞ്ഞതിന് വന്നിട്ട് മതി എന്ന് മറുപടി കൊടുക്കവേ ഞാന്‍ വണ്ടി സ്റ്റാര്‍‌ട്ട് ചെയ്‌തു.

പിന്നേ.. കഴിച്ചിട്ട് പോകാന്‍. അങ്ങേര് അയാളുടെ പാട്ടിന് പോകും. വണ്ടി ഓടിക്കവേ ഞാനോര്‍ത്തു. അളിയനോട് രാവിലെ മോഹനേയും കൂട്ടി എത്തുമെന്ന്  ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇനി ഇന്ന് പറ്റിയില്ലെങ്കില്‍ പിന്നെ എപ്പോ നടക്കുമെന്ന് കണ്ടറിയണം. ഇത് വല്ലതും എന്റെ പ്രിയ പത്നിക്ക് പറഞ്ഞാല്‍ മനസിലാകുമോ? ഇനി അഥവാ കാര്യം നടന്നില്ലെങ്കിലോ, അപ്പോഴും കുറ്റം നമുക്ക് തന്നെയായിരിക്കും. സമയത്ത് ഒരു കാര്യം ചെയ്‌തില്ലാന്ന് പറയും..!

പാലത്തിനടുത്തുള്ള ഇടവഴിയോട് ചേര്‍ന്ന് മോഹന്‍ നിന്നിരുന്നു. ഞാന്‍ അയാള്‍ക്കരികിലേക്ക് വണ്ടി നിര്‍ത്തി.

“എന്ത് പണിയാ സാറേ.. നിങ്ങള്‍ ലേറ്റാണല്ലോ..” നിര്‍ത്തിയപാടെ മോഹന്‍ പരാതി തുടങ്ങി.

“എട്ടര മണീന്നല്ലേ ഞാന്‍ പറഞ്ഞേ? ദേ എട്ടര ആവുന്നേ ഉള്ളൂ.. മോഹന്‍ കയറ്” അയാള്‍ വേഗം സ്‌കൂട്ടറിന് പിന്നില്‍ കയറി. ഞങ്ങള്‍ അളിയന്റെ വീട്ടിലേക്ക് യാത്ര തുടങ്ങി.

“എന്നെ 9 മണിക്ക് ഫ്രീ ആക്കണം” മോഹന്‍ പിന്നിലിരുന്ന് പറഞ്ഞു.

“അതെങ്ങനാ? ഇപ്പോ തന്നെ എട്ടര കഴിഞ്ഞു. അവിടെത്താന്‍ വേണം ഒരു 15-20 മിനിറ്റ്. പിന്നെങ്ങനാ?”

“ഓ.. പ്രശ്‌നമാകുമല്ലോ.. എത്ര മണിക്ക് ഫ്രീ ആകാം?”

“ഒരു ഒമ്പതര?”

“ഒമ്പതരയോ?? മതി മതി. വണ്ടി നിര്‍ത്ത്. പിന്നെങ്ങാനും പോകാം.”

“എടോ.. സമാധാനപ്പെട്.. ഒമ്പതേകാല്.. പോരെ?”

“ഒമ്പത് മണീ.. നടക്കത്തില്ലേ?”

“ഞാന്‍ പറഞ്ഞില്ലേ മോഹന്‍? ഒമ്പതര എങ്കിലും ആവും”

“ഇപ്പോ ഒമ്പതേകാലെന്ന് പറഞ്ഞതോ?”

“ഒമ്പതേകാലെങ്കില്‍ ഒമ്പതേകാല്.. അതിനപ്പുറം പോകില്ല. പോരെ?”

“മ്..മ്.. അത് മതി. വേഗം വിട്.. വേഗം വിട്”

ഞാന്‍ ഒരല്‍‌പം കൂടെ വേഗത കൂട്ടി. 10-20 മിനിറ്റിനകം ഞങ്ങള്‍ അളിയന്റെ വീട്ടിലെത്തി.

“മോഹന്‍ അങ്ങോട്ട് ചെല്ല്.. ഞാന്‍ അളിയനേം കൂട്ടി വരാം” വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു.

ഭാര്യേടെ രണ്ടാമത്തെ ചേട്ടന്റെ വീട്ടിലാണ് ഇപ്പോള്‍ ഞാന്‍ മോഹനേയും കൂട്ടി എത്തിയിരിക്കുന്നത്. കക്ഷി കുറെക്കാലം അഹമ്മദബാദില്‍ ആയിരുന്നു. റിട്ടയര്‍ ആയപ്പോള്‍ നാട്ടില്‍ സെറ്റില്‍ ചെയ്‌ത് എന്തെങ്കിലും ബിസിനസ് തുടങ്ങണം എന്ന ചിന്തയുമായി ഇങ്ങ് പോന്നു. ഭാര്യ ഇപ്പോഴും അവിടെയാണ്. ചേടത്തിക്ക് ഇനിയും രണ്ട് കൊല്ലം സര്‍വീസ് ഉണ്ട്. നാട്ടിലേക്ക് ട്രാന്‍‌സ്‌ഫര്‍ ശ്രമിക്കുന്നു. അളിയന്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി നാട്ടില്‍ തന്നെ അങ്ങ് കൂടുന്നു.

ഞാന്‍ വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ കക്ഷി ചപ്പാത്തി പരത്തുകയായിരുന്നു.

“രാവിലെ ചപ്പാത്തിയാണല്ലേ?” ഞാന്‍ ഒരു കുശലം ചോദിച്ച് അകത്തേക്ക് ചെന്നു.

“ആഹ്.. നീ എത്തിയോ? ദോശയായിരുന്നു മനസില്‍. പക്ഷെ ചമ്മന്തി ഉണ്ടാക്കാന്‍ തേങ്ങയില്ല. പിന്നെ ചപ്പാത്തി ആക്കാമെന്ന് വെച്ചു.”

“ശരി ശരി.. പിന്നെ നമ്മുടെ ആളെ കൊണ്ട് വന്നിട്ടുണ്ട്. കേട്ടോ..”

“ഹാവൂ.. രക്ഷപ്പെട്ടു.. എവിടെ?”

“പുറത്തുണ്ട്. വാ” ഞാന്‍ പുറത്തേക്ക് നടന്നു. അളിയന്‍ പിന്നാലെയും.

“രാവിലെ ആരാ വിരുന്നുകാര്?” അയലത്തെ വീട്ടിലെ സദാശിവന്‍ സാര്‍ വിളിച്ച് ചോദിച്ചു.

“അളിയനാണേ.. തേങ്ങയിടാന്‍ ആളേം കൊണ്ട് വന്നതാ” എന്റെ അളിയന്‍ തിരിച്ചും പറഞ്ഞു.

“ഇവിടേം കൂടെ ഒന്ന് വരാന്‍ പറയുവോ?” വീണ്ടും സാറിന്റെ ഉറക്കെയുള്ള വിളി.

“തേങ്ങയിടനാണോ? എന്നാല്‍ ഇവിടെയും കൂടെ ഒന്ന് വരണേ..” ഒരു സ്‌ത്രീ ശബ്‌ദം. മറ്റൊരു അയല്‍‌ക്കാരിയാണ്.

“ഇവിടേം കൂടെ..” വേറെയൊരു അയല്‍ക്കാരന്‍!

“പറ്റൂല്ല..” ഇത്തവണ ശബ്‌ദം മുകളില്‍ നിന്നാണ്.. തെങ്ങിന്റെ മുകളില്‍ നിന്നും മോഹന്റെ ശബ്ദമാണ്.

മറ്റുള്ളവരുടെ മുഖം ഒക്കെ വാടി. സാരമില്ല, നമുക്ക് ശരിയാക്കാം എന്ന രീതിയില്‍ എന്റെ അളിയന്‍ സദാശിവന്‍ സാറിനെ നോക്കി കണ്ണിറുക്കി. എന്നിട്ട് എന്റെ നേരെ ചോദിച്ചു:

“എത്ര കൊടുത്തു?”

“350”

“നാല് തെങ്ങിന് 350 രൂപയോ?”

“ശ്.ശ്.. ദേ പുള്ളി വരുന്നുണ്ട്.. ഒരു തരത്തിനൊക്കെ നിന്നാല്‍ ഇനിയും വരും. അല്ലെങ്കില്‍ തനിയെ കേറി തേങ്ങ ഇടേണ്ടി വരും”

സമയം 9.15 കഴിഞ്ഞിരുന്നു. മോഹന്‍ വന്നതും ധൃതി പിടിക്കാന്‍ തുടങ്ങി. “വേഗം പോണം.. വാ” എന്നോട് പറഞ്ഞു.

“അല്ലാ.. എന്തായാലും ഈ വഴി വന്നില്ലേ? അപ്പുറത്തൊക്കെ ഒന്ന് കേറി തേങ്ങയിട്ടൂടെ..” എന്റെ അളിയന്‍ നയത്തില്‍ ചോദിച്ചു.

“പറ്റൂല്ല സാറെ.. പല സ്ഥലത്തും നമ്മളെ കാത്ത് ആള് നിക്കുവാണ്. അതും അപ്പൊയ്മെന്റ് എടുത്തവര്.. ഇങ്ങനെ നിന്ന് കളയാന്‍ ടൈമില്ലാഞ്ഞിട്ടാണ് സാറേ..” എന്റെ നേരെ തിരിഞ്ഞ് വീണ്ടും - “നോക്കി നിക്കാതെ വണ്ടി എടുക്ക് സാറെ, ഇപ്പഴേ ഞാന്‍ ലേറ്റാ”

അളിയന്‍ എന്നെ അടുത്ത് വിളിച്ച് സ്വകാര്യമായി പറഞ്ഞു, “അളിയോ. ഞാനീ പ്രഫഷന്‍ സ്വീകരിച്ചാലോ എന്നാലോചിക്കുവാ.. എന്താ ഇതിന്റെ ഡിമാന്‍ഡ്.. എന്താ ഇയാളുടെ സാലറീ.. എന്ത് പറയുന്നു??”

എനിക്ക് എന്തെങ്കിലും ഉത്തരം പറയാന്‍ കഴിയുന്നതിന് മുമ്പേ മോഹന്‍ കുമാര്‍ എന്നെ വീണ്ടും വിളിച്ചു. പിന്നെ വരാമെന്ന് പറഞ്ഞ് ഞാന്‍ നേരെ വണ്ടിയുടെ അടുത്തേക്ക് നടന്നു. മോഹന്‍ കുമാര്‍ എന്ന പ്രഫഷനല്‍  അവിടെ എനിക്ക് വേണ്ടി അക്ഷമയോടെ കാത്ത് നിന്നിരുന്നു..

22 ഏപ്രിൽ 2012

34


അയാള്‍ കലണ്ടര്‍ നോക്കി. തീയതി - ഏപ്രില്‍ 22. അയാള്‍ കണക്ക് കൂട്ടി. മാര്‍ച്ച് 15, അല്ല, മാര്‍ച്ച് 18ന് തുടങ്ങി. മൂന്ന് മാസവും നാല് ദിവസവും കഴിഞ്ഞിരിക്കുന്നു തുടങ്ങിയിട്ട്. അതെ, ഇന്ന് 34 ദിവസം ആകുന്നു..!

മാര്‍ച്ച് 15ന്  ആയിരുന്നു എല്ലാത്തിന്റെയും തുടക്കം. അന്നയാള്‍ നഗരത്തിലെ ആ പ്രമുഖ തുണിക്കടയില്‍ പോയി. പുതിയ പാന്റ് വാങ്ങാനാണ് പോയത്. സൈസ് 32. കറുത്ത പാന്റെടുത്തു. ട്രയല്‍ ചെയ്തു നോക്കി. കേറുന്നില്ല. ഇപ്പോള്‍ കൈയ്യിലുള്ള പാന്റുകള്‍ എല്ലാം ടൈറ്റ് ആണല്ലോ എന്നയാള്‍ ഓര്‍ത്തു. അയാള്‍ ട്രയല്‍ റൂമിലെ കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം നോക്കി. സ്വതവേ പൊക്കം കുറവാണ്. ഇപ്പോള്‍ വണ്ണവും വെച്ചിരിക്കുന്നു. ഒരു പന്ത് പോലെയുണ്ട് ഇപ്പോള്‍. വലിയ ഒരു ഫുട്‌ബോള്‍ ..

മാറിയ ജീവിത രീതി തന്നെ ഈ തടിക്ക് കാരണം. കാരണങ്ങളില്‍ പ്രധാനം ഹോട്ടല്‍ ഭക്ഷണം തന്നെ. വീട്ടില്‍ നിന്ന് ദൂരെയായത് കൊണ്ട് പോയി വരാന്‍ നിര്‍വാഹമില്ല (വേണമെങ്കില്‍ പോയി വരാനൊക്കെ പറ്റും. പക്ഷെ വീട് ഒരു പട്ടിക്കാട്ടിലാണ്. അവിടെ സിറ്റിയിലെ സൌകര്യങ്ങള്‍ ഒന്നും കിട്ടില്ലല്ലോ). പണ്ട് പുഴയില്‍ പോയി കുളിക്കുമായിരുന്നു. എന്നും വൈകുന്നേരം പിള്ളേരൊക്കെ ചേര്‍ന്ന് കളിക്കുമായിരുന്നു. ഇപ്പോഴാണേല്‍ തീറ്റ മാത്രമേ ഉള്ളൂ. ശരീരം അനങ്ങിയുള്ള ജോലിയൊന്നുമില്ല. വ്യായാമം പണ്ടുമില്ല, ഇപ്പോഴുമില്ല. എല്ലാം കൂടെ ചേര്‍ന്ന് വണ്ണം കൂടിയിരിക്കുന്നു.

ട്രയല്‍ റൂമില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അകാരണമായ ഒരു വിഷമം വന്ന് മനസില്‍ കയറിയത് പോലെ തോന്നി. ആത്മവിശ്വാസം ഒക്കെ നഷ്‌ടപ്പെട്ട പോലെ. ഈ കുടവയര്‍ കുറച്ചേ തീരൂ. എന്ത് ചെയ്യും? ആഹാരം കുറച്ചാല്‍ ?? ആഹാരം കുറച്ചത് കൊണ്ട് കൂടിയ വയര്‍ കുറയില്ല. വിശപ്പ് സഹിച്ച് വേറെ വല്ല അസുഖവും വരും. വണ്ണം കുറയാന്‍ ഒരൊറ്റ വഴിയേ ഉള്ളൂ. വ്യായാമം തന്നെ വേണം. അയാള്‍ കടയില്‍ നിന്നും 34 സൈസ് പാന്റ്സ് രണ്ടെണ്ണം വാങ്ങി, ഒപ്പം ഒരു ട്രാക്ക് സ്യൂട്ടും. അവിടുന്ന് നേരെ പോയത്  തൊട്ടപ്പുറത്തുള്ള ബാറ്റ ഷോറൂമിലേക്ക്. അവിടെ നിന്നും ഒരു ജോഡി ക്യാന്‍‌വാസ് ഷൂസും വാങ്ങിയാണ് അയാള്‍ വീട്ടിലേക്ക് പോയത്. തൊട്ടടുത്ത ദിവസം മുതല്‍ തന്നെ രാവിലെ നടക്കാന്‍ പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മടി മാറി ശരിക്കും നടക്കാന്‍ തുടങ്ങാന്‍ വീണ്ടും  2 ദിവസം കൂടി വേണ്ടി വന്നു. മാര്‍ച്ച് 18ന് അയാള്‍ തന്റെ കലണ്ടറില്‍ ചുവന്ന മഷി കൊണ്ട് ഒരു വട്ടം വരച്ചു. മാറുന്ന ജീവിതത്തിന്റെ തുടക്കം.

രാവിലെ എഴുന്നേറ്റത് കൊണ്ടുള്ള മാറ്റങ്ങള്‍ പലതായിരുന്നു. രാവിലെ നടക്കാന്‍ പോകുന്ന ഒരുപാട് ആളുകള്‍ വേറെയും ഉണ്ടെന്നുള്ള തിരിച്ചറിവ്. റോഡില്‍ പട്ടികളുടെ എണ്ണം അപകടകരമായ അവസ്ഥയിലാണെന്ന ഞെട്ടിക്കുന്ന സത്യം. രാവിലെ പത്രം വന്ന് വീഴുന്ന പുറകേ ചൂടോടെ അതെടുക്കുകയും വീടിനകത്തേക്ക് കയറുന്നതിനിടെ പ്രധാന തലക്കെട്ടുകള്‍ ഓടിച്ച് നോക്കുകയും ചെയ്തിരുന്ന ശീലം മാറി. നടന്നിട്ട് വരുമ്പോള്‍ പത്രം പകുതി ചൂടാറി മുറ്റത്ത് (അല്ല, തിണ്ണയില്‍ . കാരണം വീടിന് മുറ്റമില്ല!) കിടപ്പുണ്ടാവും. നേരം വൈകാതിരിക്കാന്‍ അത് മടക്കി ഡൈനിങ്ങ് ടേബിളില്‍ ഇട്ട് ഓഫീസിലേക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. പിന്നെ പത്രം വായനയൊക്കെ കണക്കാണ്. ആദ്യത്തെ ഒന്ന് രണ്ട് ദിവസം ഓഫീസില്‍ ഇരുന്ന് ഉറക്കം തൂങ്ങുമ്പോള്‍ ഒരു മാതിരി വന്നെങ്കിലും, തുടര്‍ന്നങ്ങോട്ട് അത് ശീലമായി!

ഏപ്രില്‍ 22. അന്നും രാവിലെ പതിവ് പോലെ അയാള്‍ നടക്കാന്‍ പോയി. പക്ഷെ തിരിച്ച് വന്നപ്പോള്‍ വീടിന് പതിവ് മുഖമായിരുന്നില്ല. ആരോ അതിനുള്ളില്‍ കയറി വേണ്ടതെല്ലാം കൊണ്ട് പോയിരുന്നു. പോലീസിലും മറ്റും പരാതി കൊടുത്തു. രാവിലെ ആളുകള്‍ നടക്കാന്‍ പോകുന്ന തക്കത്തിന് വീട്ടില്‍ മോഷ്‌ടിക്കാന്‍ കയറുന്ന കള്ളന്മാരെ കുറിച്ചുള്ള വാര്‍ത്തകള്‍ പത്രത്തില്‍ വെണ്ടക്ക അക്ഷരത്തില്‍ വന്നിട്ടും അതൊന്നും മൈന്റ് ചെയ്യാതെ, വീടിന്റെ സുരക്ഷയില്‍ യാതൊരു ശ്രദ്ധയും കൊടുക്കാതെ വ്യായാമമെന്നും പറഞ്ഞ് രാവിലെ ഇറങ്ങിയതിനെ ആ പോലീസ് ഓഫീസര്‍ വിമര്‍ശിച്ചപ്പോഴാണ് നഗരത്തില്‍ ഇത്തരം സംഭവങ്ങള്‍ നടന്ന വിവരം അയാള്‍ അറിഞ്ഞത്. മൊത്തം നഷ്‌ടം 34000 രൂപയെന്ന് പോലീസ് കണക്കെടുത്തു. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കാമെന്നും പറഞ്ഞു.

പിറ്റേന്ന് അയാള്‍ നടക്കാന്‍ പോയില്ല. ഒരു തിങ്കളാഴ്‌ചയുടെ പതിവ് ആലസ്യത്തില്‍ രാവിലെ ഓഫീസില്‍ പോകാന്‍ ഒരുങ്ങി. 32-ന്റെ പാന്റ് ആണെടുത്തത്. ഇത് ഇനി ഫിറ്റ് ആകും എന്ന പ്രതീക്ഷയോടെ ആണ് എടുത്തത്. അന്നയാള്‍ ഓഫീ‍സിലെത്താന്‍ കുറച്ച് വൈകി. 34-ന്റെ പാന്റ് തേച്ച് എടുക്കാന്‍ വേണ്ടി വന്ന സമയമാണ് അയാള്‍ വൈകിയത്.

അതെ. 34 ദിവസം നടന്നിട്ടും, രൂപ 34000 പോയിട്ടും.. സൈസ് ഇപ്പോഴും..... 34!