25 മാർച്ച് 2009

പുസ്തകം - ദ ബെസ്റ്റ് ഓഫ് ഓ. ഹെന്‍‌റി

ഒരു പ്രൊജക്ടിന്റെ ഭാഗമായി കളമശേരിയില്‍ അപ്പച്ചിയുടെ വീട്ടിലാണ് ഞാന്‍. അവിടുത്തെ പുസ്തകശേഖരത്തില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെടുത്തതാണ് “ദ ബെസ്റ്റ് ഓഫ് ഓ. ഹെന്‍‌റി”. എട്ടാം ക്ലാസില്‍ പഠിക്കുന്ന എന്റെ അനിയന്‍ വാങ്ങിയതാണ് ആ പുസ്തകം. പ്രശസ്ത ചെറുകഥാകൃത്തായ ഓ. ഹെന്‍‌റിയുടെ ആറ് കഥകള്‍ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കായി സമാഹരിച്ചിരിക്കുന്നു ഈ പുസ്തകത്തില്‍. ഓ. ഹെന്‍‌റിയുടെ ചില കഥകള്‍ മുമ്പ് പഠിച്ചിട്ടുള്ളത്കൊണ്ടും വായിച്ചിട്ടുള്ളത്കൊണ്ടും അവയുടെ പ്രത്യേകതകള്‍ എനിക്കറിയാം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഥകള്‍ എവിടെ കണ്ടാലും ഞാന്‍ വിടാറില്ല. എനിക്ക് ഏറെ പ്രിയപ്പെട്ട ഒരെഴുത്തുകാരനാണ് ഓ. ഹെന്‍‌റി.

ബുക്കിനെ കുറിച്ചും അതിലെ കഥകളെക്കുറിച്ചും പറയുന്നതിന് മുമ്പ് ഓ. ഹെന്‍‌റിയെ പറ്റി ഒരല്പം. അദ്ദേഹത്തെ പറ്റി അറിയാത്തവരോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഒരു കഥയെങ്കിലും വായിക്കാത്തവരോ ആയി ആരും തന്നെ മലയാളം ബ്ലോഗേഴ്സില്‍ ഇല്ല എന്നാണ് എന്റെ വിശ്വാസം. അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ 1962ല്‍ ആണ് വില്ല്യം സിഡ്നി പോര്‍ട്ടര്‍ എന്ന ഓ. ഹെന്‍‌റിയുടെ ജനനം. പതിനഞ്ചാം വയസ്സില്‍ സ്കൂള്‍ പഠനം നിര്‍ത്തിയ ശേഷം അദ്ദേഹം ടെക്സാസിലും ഹൂസ്റ്റണിലും പലതരം ജോലികളില്‍ ഏര്‍പ്പെട്ടു. ഈ ജോലികളില്‍ നിന്നെല്ലാം കിട്ടിയ അനുഭവം അദ്ദേഹം തന്റെ കഥകളില്‍ ഉപയോഗിച്ചു.

തികച്ചും സാധാരണക്കാരുടെ കഥകളാണ് “ഓ. ഹെന്‍‌റി കഥകള്‍”. അവയുടെ ഏറ്റവും പ്രധാന സവിശേഷത അപ്രതീക്ഷിതമായ ക്ലൈമാക്സാണ്. അതുപോലെ തന്നെ ശ്രദ്ധേയമായ കാര്യമാണ് അവയിലെ കഥാഗതിയുടെ പോക്കും. ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും അവസാന വരിയില്‍ മാത്രം പറയുന്ന സസ്‌പെന്‍സും മൂലം വായനക്കാരെ ഒരിക്കലും ബോറടിപ്പിക്കുന്നില്ല “ഓ. ഹെന്‍‌റി കഥകള്‍”.

മുകളില്‍ പറഞ്ഞ പ്രത്യേകതകള്‍ എല്ലാമുള്ള ആറ് കഥകളുടെ ശേഖരമാണ് ഞാന്‍ വായിച്ച “ദ ബെസ്റ്റ് ഓഫ് ഓ. ഹെന്‍‌റി”. പുസ്തകത്തിലുള്ള കഥകള്‍:

1. The Gift of Magi
2. The Ransom of the Red Chief
3. Romance of a Busy Broker
4. The Last Leaf
5. A Retrieved Reformation
6. The Duplicity of Hargraves

ആദ്യത്തെ കഥ പലരും സ്കൂളില്‍ പഠിച്ചതാവണം. പാവപ്പെട്ടവരായ ദമ്പതികളാണ് ജിമ്മും ഡെല്ലയും. ഡെല്ലയ്ക്ക് നല്ല മുടിയുണ്ട്, അതുപോലെ ജിമ്മിന് ഒരു വാച്ചും. ക്രിസ്‌മസിന് ജിമ്മിന്റെ വാച്ചിന് ഒരു പുതിയ സ്ട്രാപ്പ് വാങ്ങാന്‍ ഡെല്ല തന്റെ മുടി വില്‍ക്കുന്നു. ഡെല്ലയ്ക്ക് സമ്മാനമായി നല്‍കാന്‍ തന്റെ വാച്ച് വിറ്റ ജിം അലങ്കാരപ്പണികള്‍ ചെയ്ത ഒരു ചീപ്പും വാങ്ങി. അങ്ങനെ രണ്ട് പേരുടെയും സമ്മാനങ്ങള്‍ ഒരു പ്രയോജനവുമില്ലാതെ പോവുകയാണ്. തങ്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യം ത്യജിച്ചാണ് രണ്ട് പേരും സമ്മാനം വാങ്ങുന്നത് എന്നതാണ് ശ്രദ്ധേയമായ സംഗതി.

The Ransom of the Red Chief ഞാന്‍ സ്കൂളില്‍ പഠിച്ചതാണ്. അന്നേ എന്റെ പ്രിയപ്പെട്ട കഥയായിരുന്നു ഇത്. പണമുണ്ടാക്കാന്‍ ഗ്രാമത്തിലെ പണക്കാരന്റെ മകനെ രണ്ട് കള്ളന്മാര്‍ തട്ടികൊണ്ട് പോകുന്നിടത്ത് കഥ ആരംഭിക്കുന്നു. കുട്ടിയെ തിരിച്ച് നല്‍കണമെങ്കില്‍ മോചനദ്രവ്യമായി 2000 ഡോളര്‍ ആണ് കള്ളന്മാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഒടുവില്‍ കുട്ടിയുടെ കുസൃതി സഹിക്കാന്‍ വയ്യാതെ അവനെ വിട്ടുകൊടുക്കുകയും അങ്ങോട്ട് കാശ് കൊടുത്ത് ജീവനും കൊണ്ട് രക്ഷപ്പെടുന്ന കള്ളന്മാരെയാണ് നമുക്ക് കാണാന്‍ കഴിയുക. കുട്ടിയും ബില്‍ എന്ന കള്ളനും തമ്മിലുള്ള രംഗങ്ങള്‍ ആരിലും ചിരിയുണര്‍ത്തും.

തിരക്കേറിയ ജീവിതത്തില്‍ തന്റെ സ്റ്റെനോഗ്രാഫറെ കല്ല്യാണം കഴിച്ച ഒരു സ്റ്റോക്ക് ബ്രോക്കര്‍, പിറ്റേന്ന് ആ കാര്യം മറക്കുകയും സ്റ്റെനോയുടെ അടുത്ത് ചെന്ന് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തുന്നതുമാണ് മൂന്നാമത്തെ കഥ. അവസാനത്തെ മൂന്ന് വാക്കുകളിലാണ് കഥയുടെ അതുവരെയുള്ള പുരോഗതിയെ ന്യായീകരിക്കുന്നത്. ശരിക്കും വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന ക്ലൈമാക്സാണ് ഈ കഥയുടേത്.

ആറ് കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമായ കഥയാണ് The Last Leaf. ഇതും പഠിക്കാനുണ്ടായിരുന്ന ഒരു കഥയാണെന്ന് എന്റെ സുഹൃത്ത് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ പഠിച്ചിട്ടില്ല കേട്ടോ. ചിത്രകാരന്മാര്‍ കൂട്ടമായി താമസിക്കുന്ന ഒരു സ്ഥലത്ത് ന്യുമോണിയ പടര്‍ന്ന് പിടിച്ചിരിക്കുന്നു. അവിടെ ജോണ്‍സി എന്നൊരു പെണ്‍കുട്ടി അസുഖം പിടിപ്പെട്ട് കിടക്കുകയാണ്. തന്റെ കിടക്കയില്‍ നിന്നും പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്ന തൊട്ടടുത്ത കെട്ടിടത്തിലുള്ള ഒരു വള്ളിപ്പടര്‍പ്പിന്റെ ഇലകള്‍ എല്ലാം കൊഴിഞ്ഞ് വീഴുമ്പോള്‍ താനും മരിക്കും എന്ന വിചിത്രമായ ചിന്തയിലാണ് ജോണ്‍സി. ജോണ്‍സിയുടെ സുഹൃത്ത് സൂവിന് ഇത് വളരെ വിഷമമുണ്ടാക്കുന്നു. അവര്‍ താമസിക്കുന്ന വീടിന്റെ താഴത്തെ നിലയില്‍ ഒരു കള്ളുകുടിയന്‍ പെയിന്റര്‍ ഉണ്ട്. എന്നെങ്കിലുമൊരിക്കല്‍ താനും ഒരു മാസ്റ്റര്‍പീസ് വരയ്ക്കും എന്ന് വീമ്പിളക്കി നടക്കുന്ന ഒരാള്‍. ജോണ്‍സിയുടെ വിചിത്രമായ ചിന്തയെ പറ്റി അറിഞ്ഞ അയാള്‍ അവളെ കുറെ ചീത്ത പറയുകയും മറ്റും ചെയ്തു. എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തി അവസാനത്തെ ഒരില എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് കൊഴിഞ്ഞു വീഴാതെ നിന്നു. ഇതില്‍ നിന്നും കിട്ടുന്ന ആത്മവിശ്വാസം ജോണ്‍സിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാല്‍ ജോണ്‍സിയെ രക്ഷിക്കാനായി കോരിചൊരിയുന്ന മഴയും കാറ്റുമുള്ള ഒരു രാത്രി ആ ചെടിയുടെ പടം ആ കെട്ടിടത്തിന്റെ ഭിത്തിയില്‍ വരച്ച കള്ളുകുടിയന്‍ പെയിന്റര്‍ ന്യുമോണിയ ബാധിച്ച് മരിക്കുന്നു. തന്റെ മാസ്റ്റര്‍പീസ് അദ്ദേഹം പോകുന്നതിന് മുമ്പ് വരച്ചു എന്ന സൂവിന്റെ ഡയലോഗില്‍ കഥ ആവസാനിക്കുന്നു.

A Retrieved Reformation ജിമ്മി എന്ന കള്ളനെക്കുറിച്ചാണ്. ഇനി ഒരിക്കലും മോഷ്ടിക്കരുത് എന്ന് പറഞ്ഞ് ജയിലില്‍ നിന്നും വിട്ടയക്കപ്പെടുന്ന ജിമ്മി പക്ഷെ വീണ്ടും മോഷണത്തിന് ഇറങ്ങിത്തിരിക്കുകയാണ്. രണ്ട് വലിയ ബാങ്ക് മോഷണങ്ങള്‍ നടത്തി ഒടുവില്‍ അയാള്‍ നാടു വിട്ട് മറ്റൊരു സ്ഥലത്ത് പുതിയ ജീവിതം ആരംഭിച്ചു. അവിടുത്തെ ബാങ്ക് മാനേജരുടെ മകളുമായി പ്രണയത്തിലാകുന്ന ജിമ്മി തന്റെ പൂര്‍വ്വജീവിതത്തില്‍ നിന്നും മാറി ഷൂ ബിസിനസ് നടത്തി ജീവിക്കുകയാണ്. ഏത് പൂട്ടും പൊളിക്കാന്‍ കഴിയുന്ന സാമഗ്രികള്‍ കൈവശമുണ്ടായിരുന്ന ജിമ്മി ഒരു നാള്‍ അതെല്ലാമെടുത്ത് ബാങ്കിലെത്തുന്നു. അന്ന് അവിടെ പുതിയ സെയ്ഫിന്റെ ഉത്ഘാടനം നടക്കുന്ന ദിവസമാണ്. ഇതിനിടെ ജിമ്മിയെ തപ്പി പോലീസും സ്ഥലത്തെത്തുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരപകടം മൂലം ജിമ്മിക്ക് തന്റെ കാമുകിക്കും അവളുടെ അച്ഛന്റെയും മുമ്പില്‍ വെച്ച് ആ പുതിയ പൂട്ട് പൊളിക്കേണ്ടി വരുന്നു. പോലീസിനെ കൂടെ അവിടെ കാണുന്നതോടെ ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്ന് ജിമ്മിക്ക് തോന്നി. തന്നിലെ കള്ളനെ ഒരിക്കലും തന്റെ കാമുകി സ്വീകരിക്കില്ല എന്നവന്‍ വിശ്വസിച്ചു. എന്നാല്‍ ഒരു കള്ളനെന്ന നിലയില്‍ നിന്നും ഒരു നല്ല മനുഷ്യനാ‍യി അവന്‍ മാറി എന്ന് മനസിലാക്കുന്ന പോലീസ് ഓഫിസര്‍ അവനെ വെറുതെ വിടുന്നിടത്ത് കഥ അവസാനിക്കുന്നു.

The Duplicity of Hargraves ദക്ഷിണ അമേരിക്കയിലെ ഒരു കേണലിന്റെ കഥയാണ്. ദരിദ്രനായ കേണലും മകളും ഒരുമിച്ച് ഒരു അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്നു. തന്റെ പഴയ പ്രതാപകാലത്തെക്കുറിച്ച് കേണലിന് ഭയങ്കര അഭിമാനമാണ്. ലോകത്തിലേക്കും ഏറ്റവും മികച്ച സംസ്കാരമാണ് തന്റേതെന്നും പുതിയ തലമുറയിലെ ആളുകള്‍ അതൊന്നും മനസിലാക്കാതെ പുതിയലോകത്തിന് പിന്നാലെ ഓടുന്നു എന്നൊക്കെയാണ് കേണലിന്റെ വാദം. ഇടയ്ക്കിടെ അപ്പാര്‍ട്ട്മെന്റിലെ മറ്റ് താമസക്കാരോട് തന്റെ പഴയ കാലത്തെക്കുറിച്ച് വീമ്പ് പറയുന്നതും കേണലിന്റെ സ്വഭാവമാണ്. ഭൂരിഭാഗം ആളുകളും ഈ കഥകളെ ചിരിച്ച് തള്ളിയപ്പോള്‍ ഒരു നാടകക്കാരനായ യുവാവ് മാത്രം അതെല്ലാം അതീവ താത്പര്യത്തോടെ കേട്ടിരിക്കുകയും ഇടയ്ക്കിടെ സംശയങ്ങളൊക്കെ ചോദിക്കുകയും ചെയ്യുമായിരുന്നു. ഇതിനാല്‍ കേണലിന് അയാളോട് ഒരു പ്രത്യേക സ്നേഹമായിരുന്നു. തന്റെ അതിസാഹസിക കഥകള്‍ കേണല്‍ ആ യുവാവിനോട് മാത്രമായി പറയുകയും ചെയ്തു. തന്റെ കരിയറില്‍ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ലാത്ത ആ യുവാവ് തന്റെ പുതിയ നാടകത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടിയാണ് കേണലുമായി അടുത്തിടപഴകിയതും മറ്റും. തമാശക്കാരനും പൊങ്ങച്ചക്കാരനുമായ ആ കേണലിന്റെ കഥാപാത്രം യുവാവിനെ ഒറ്റരാത്രി കൊണ്ട് പ്രശസ്തനാക്കുന്നു. എന്നാല്‍ തന്നെ വഞ്ചിച്ച യുവാവിനോട് കേണലിന് അടക്കാനാവാത്ത വെറുപ്പാണുണ്ടാകുന്നത്. ഇത് യുവാവിനെ വിഷമിപ്പിക്കുന്നു. പണമില്ലാതെ അപ്പാര്‍ട്ട്മെന്റ് വിടേണ്ട ഒരവസ്ഥയില്‍ യുവാവ് കേണലിനെ സഹായിക്കാന്‍ തയ്യാറാകുന്നുവെങ്കിലും അദ്ദേഹം അതിന് സമ്മതിക്കുകയില്ല. ഒടുവില്‍ യുവാവ് വീണ്ടുമൊരിക്കല്‍ കൂടി വേഷം മാറി കേണലിനെ സഹായിക്കുന്നു, അദ്ദേഹം പോലുമറിയാതെ. തന്നെ ഒരു കഥാപാത്രമാക്കുന്നത് അതിയായ ആഹ്ലാദത്തോടെ സ്വീകരിക്കുന്ന ഉത്തര അമേരിക്കന്‍ സംസ്കാരമാണ് യുവാവിനെ കേണലിന്റെ വേഷം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ കേണലാകട്ടെ, തന്റെ പഴയ സംസ്കാരത്തിനനുസരിച്ച് അത് ഏറ്റവും വലിയ അപമാനമായി കാണുന്നു.

കുട്ടികള്‍ക്കായി “ഈസി റീഡിങ്ങ്” എന്ന് പേരിട്ട് ഓറിയന്റ് ലോങ്മാന്‍ ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വില 67 രൂപ.

07 മാർച്ച് 2009

ഒടുവില്‍ പറഞ്ഞു ഞാന്‍ ആ കാര്യം

പ്രണയം തുടിക്കുന്ന ഫെബ്രുവരി മാസത്തില്‍
പൂക്കള്‍ വസന്തം വിടര്‍ത്തുന്ന മാസത്തില്‍
ഇനിയും വയ്യെന്നെന്‍ ഉള്ളം തിളച്ചപ്പോള്‍
ഒടുവില്‍ പറഞ്ഞു ഞാന്‍ ആ കാര്യം.

കാലത്തോഫീസില്‍ കണക്കുകള്‍ നോക്കവേ
കാതില്‍ മുഴങ്ങി കൊലുസിന്റെ കളനാദം.
മൂക്കിനെ തഴുകുവാന്‍ സെന്റിന്റെ മണമെത്തി
ഉറപ്പിച്ചു, വരുന്നത് ഏച്ച്. ആര്‍ സുന്ദരി!

താരകം പോല്‍ തിളങ്ങുന്ന കണ്‍കളും
ചുണ്ടിലൊളിപ്പിച്ച ചെറുപുഞ്ചിരിയതും
കണ്ട് നെഞ്ചിടിപ്പേറിയെന്നാകിലും
ഒടുവില്‍ പറഞ്ഞു ഞാന്‍ ആ കാര്യം.

“ഓഫീസിലാണെങ്കില്‍ പണിയോട് പണി തന്നെ
ബോസിന്റെ വായിലോ തെറിയോട് തെറി തന്നെ.
ഇനിയും സഹിക്കവയ്യെനിക്കീ ക്രൂരത.
ശമ്പളം തരുവാന്‍ കനിവുണ്ടാകേണം!”