01 മാർച്ച് 2007

തസ്‌കരചരിതം

നിലാവുള്ള രാത്രിയില്‍
നരികള്‍ മോങ്ങും രാത്രിയില്‍
വവ്വാല്‍ പറക്കും രാത്രിയില്‍
മൂങ്ങകള്‍ മൂളും രാത്രിയില്‍
തനിച്ചൊരാള്‍ വരണുണ്ടേ..

തോര്‍ത്ത് കൊണ്ട് മുഖം മറച്ച്
കൈലിമുണ്ട് മടക്കിക്കുത്തി
മന്ദം മന്ദം, ചുറ്റും നോക്കി
കരുതലോടെ വരണുണ്ടേ..

പൂ പറിക്കും ലാഘവത്തില്‍
ഓടിളക്കി മാറ്റിയവന്‍
പൂച്ച പോലും തോല്‍ക്കും വിധം
നിശബ്‌ദനായി അകത്തെത്തി.

കണ്‍കെട്ടോ കൈക്രിയയോ
മായയോ മായാജാലമോ
മറ്റാരും അറിയാതെയവന്‍
പണപ്പെട്ടി തുറന്നുവല്ലോ..

ഹാ കഷ്‌ടം!!!

വെള്ളമില്ലാത്ത ഗ്ലാസ്സുപോലെ
വള്ളമില്ലാത്ത വള്ളപ്പുരപോലെ
നെല്ലില്ലാത്ത പത്തായം പോലിതാ
ചില്ലിയില്ലാത്തൊരു പണപ്പെട്ടി..!

പോക്കറ്റിലവന്‍ കൈയ്യിട്ടു
നൂറിന്‍ നോട്ടൊന്നവനെടുത്തു
വീട്ടുകാരെ വിളിച്ചുണര്‍ത്തി
അവരുടെ കൈയ്യിലേല്‍പ്പിച്ചു..

തക്കം നോക്കിയ വീട്ടുകാരന്‍
ചാടി കൈയ്യില്‍ പിടുത്തമിട്ടു
ക്ഷണനേരത്തില്‍ കൈയ്യിലിരുന്ന
തോര്‍ത്തു കൊണ്ട് കെട്ടിയിട്ടു..!

പോലീസേമാന്‍ എത്തിയപ്പോള്‍
കൈയ്യോടെ കള്ളനെ കൈമാറി..
പരാതിയൊന്നെഴുതി കൊടുത്തു
മോഷണം പോയി പതിനായിരം!

കേട്ടില്ലേ സോദരാ നീയീക്കഥ.
നല്ലതു ചെയ്യിടാന്‍ പോകുന്ന നേരത്ത്
രണ്ടാമതൊന്ന് നീ ആലോചിച്ചീടുകില്‍
ഇനിയും തുടരാം നിനക്കീ...
തസ്‌കരജീവിതം..!